കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. വിസിക്ക് എതിരായ സമരത്തിന്റെ പേരിലായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.